ന്യൂഡല്‍ഹി: അഴിക്കോട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ.എം. ഷാജിക്ക് ഹൈക്കോടതി വിധിച്ച ആറ് വര്‍ഷത്തെ അയോഗ്യത പ്രാബല്യത്തില്‍ വരുത്തണമെന്ന് ആവശ്യപ്പെട്ട് എം.വി. നികേഷ് കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചു. 2016-ലെ തെരഞ്ഞെടുപ്പ് കേസ് ഇപ്പോള്‍ അപ്രസക്തമായെങ്കിലും ഷാജിക്കെതിരായ അയോഗ്യത സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്നാണ് നികേഷ് കുമാറിന്റെ ആവശ്യം.
2016-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വര്‍ഗീയത പ്രചരിപ്പിച്ചു എന്ന നികേഷ് കുമാറിന്റെ പരാതി ശരിവെച്ചാണ് കേരള ഹൈക്കോടതി കെ.എം. ഷാജിയെ അയോഗ്യനാക്കിയത്. ആറ് വര്‍ഷത്തേക്കായിരുന്നു അയോഗ്യത. തെരഞ്ഞെടുപ്പ് കേസ് പഴയതായതിനാല്‍ ഇനി പ്രസക്തിയില്ലെന്ന് ഷാജിയുടെ അഭിഭാഷകന് വാദിച്ചു. എന്നാൽ, അയോഗ്യത സംബന്ധിച്ച വിഷയം ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് നികേഷ് കുമാറിന്റെ അഭിഭാഷകന് പി.വി. ദിനേശ് കോടതിയെ ബോധിപ്പിച്ചു.
നികേഷ് കുമാറിന്റെ ഹര്‍ജിയില്‍ ഇന്ന് വിശദമായ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. മുന്‍പ് സുപ്രീംകോടതി ഷാജിക്ക് എംഎല്‍എ ആയി തുടരാന്‍ അനുമതി നല്‍കിയിരുന്നെങ്കിലും വോട്ടിംഗ് അവകാശമോ മറ്റ് ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. അയോഗ്യത പ്രാബല്യത്തില്‍ വന്നാല്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് ഷാജിക്ക് വിലക്ക് നേരിടേണ്ടി വന്നേക്കാം.